കൊച്ചി: കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ 9 അൽ-ഖ്വയ്ദ ഭീകരവാദികൾ പിടിയിലായി.രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരർ പിടിയിലായത്. പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. മുർഷിദ് ഹസൻ, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽ പിടിയിലായത്. പാകിസ്ഥാന്റെ പിന്തുണ ലഭിക്കുന്ന അൽ- ഖ്വയ്ദ വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവർ. കുറേ നാളായി ഈ സംഘം കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ തയാറാക്കിവരികയായിരുന്നുവെന്നും എൻഐഎ അറിയിച്ചു.
പശ്ചിമബംഗാളിൽ നിന്ന് ആറുപേരും കൊച്ചിയിൽ നിന്ന് മൂന്നുപേരുമാണ് പിടിയിലായത്. ഇവരിൽ നിന്ന് അപകടകരമായ വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും കണ്ടെത്തിയതായി എൻഐഎ അറിയിച്ചു. പ്രാഥമിക അന്വേഷണമനുസരിച്ച്, പിടിയിലായവർ പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ തീവ്രവാദികൾ സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കുകയും രാജ്യ തലസ്ഥാനം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നു.
ഈ ആവശ്യത്തിനായി, ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നു. കൂടാതെ സംഘത്തിലെ കുറച്ച് അംഗങ്ങൾ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനായി ന്യൂഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. ഈ അറസ്റ്റുകളോടെ ദേശീയ തലസ്ഥാനത്ത് അടക്കം ആക്രമണം നടത്താനുള്ള വലിയ പദ്ധതിയാണ് തകർത്തതെന്നും എൻഐഎ വ്യക്തമാക്കുന്നു.